മൈസൂരു : മലയാളത്തിന്റെ മനസ്സിൽ പാട്ടിന്റെ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ജാനകിയമ്മ പാട്ടു നിർത്തി.
മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ആറര മുതല്‍ പത്തര വരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ ആലപിച്ചാണ് തന്റെ സംഗീതയാത്രക്ക് വിട നൽകിയത്.
എസ് ജാനകി ചാരിറ്റബിൾ ട്രസ്റ്റ്,സ്വയം രക്ഷണ ഗുരുകുലം,സുവർണ്ണ കർണാടക കേരള സമാജം എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.സംഗീതം പോലെ തന്നെ മധുരമായ ചിരിയോടെ താൻ സംഗീതപരിപാടികൾ അവസാനിപ്പിക്കുന്നതായി പറഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം നിശബ്ദമായി.
തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടവരോട് സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന് മറുപടി.
1957 ൽ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം.
ആദ്യ ഹിറ്റ് ഗാനം കൊഞ്ചും സിലങ്കൈയിലെ പ്രശസ്തമായ ശിങ്കാര വേലനേ ദേവാ.
‘മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്.
മൂടുപടം എന്ന ചിത്രത്തിൽ തളിരിട്ട കിനാക്കൾ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി.
മികച്ചഗായികക്കുള്ള ദേശീയ പുരസ്ക്കാരം നാലുതവണയും,കേരള സംസ്ഥാന അവാർഡ് പതിനാലുതവണയും,തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം ഏഴു തവണയും,ആന്ധ്രാ സർക്കാരിന്റെ അവാർഡ് പത്തു തവണയും നേടി.സിന്ദൂരപ്പൂവേ (പതിനാറു വയതിനിലെ,തമിഴ്,1976),ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്(ഓപ്പോൾ,മലയാളം,1980),വെന്നല്ലോ ഗോദാരി അന്ധം (സിതാര,തെലുങ്ക്,1984),ഇഞ്ചി ഇടിപ്പഴഗാ (തേവർ മകൻ,തമിഴ്,1992) എന്നിവക്കാണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്.
പുരസ്ക്കാരങ്ങൾക്കപ്പുറം പ്രിയപ്പെട്ട ആരാധകരുടെ സ്നേഹവായ്പ്പുകളും അനുഭവിക്കാൻ ഒട്ടേറെ ഭാഗ്യം ലഭിച്ച ഗായികയായിരുന്നു ജാനകിയമ്മ.
No comments:
Post a Comment